നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം

മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം. സ്റ്റേഷനിൽ എത്തിയ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഗുണ്ടാ ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷത്തിൽ പൊലീസ് ഇടപെട്ടില്ലന്ന് ആരോപിച്ചാണ് ഗുണ്ടകൾ പൊലീസ് സ്റ്റേഷനകത്ത് അക്രമം നടത്തിയത്
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മർദ്ദനമേറ്റ് അവശനാക്കിയ ഒരു യുവാവുമായാണ് നാലംഗ സംഘം സ്റ്റേഷനിൽ എത്തിയത്. അവശനായ യുവാവ് തങ്ങളെ കൊല്ലാൻ പ്ലാൻ ചെയ്തന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സംഘമെത്തിയത്. എന്നാൽ ക്രൂരമായ മർദ്ദനത്തിന് ഇരയായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പൊലീസ് അവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച സംഘം
ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യ വർഷം നടത്തി കയ്യേറ്റം ചെയ്യുകയും സ്റ്റേഷനിലെ സിസിടിവി അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ചന്തക്കുന്നു സ്വദേശി ഫാസിൽ, ഷാബിർ റുഷിദ്, കരുളായി സ്വദേശി അഹമ്മദ് ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. നാലാം പ്രതി സിറിലിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അറസ്റ്റിലായ പ്രതി ആഷിഖിനെതിരെ വിവിധ സ്റ്റേഷനുകളിലായി ബലാത്സംഗ കേസും കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്. ഫാസിലിനെതിരെ നിലമ്പൂർ സ്‌റ്റേഷനിൽ രണ്ട് വധശ്രമ കേസുകൾ ഉൾപ്പടെ 6 കേസുകളുണ്ട്.
Story Highlights: Kerala Police, Goonda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here