ഭീകരവാദത്തിന് വഴിപ്പെട്ടവർ മുഖ്യധാരയിലേക്ക് മടങ്ങണം; പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരവാദത്തിന് വഴിപ്പെട്ടവർ മുഖ്യധാരയിലേയ്ക്ക് മടങ്ങണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തി വിളയിക്കാനുള്ള ചിലരുടെ ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിക്ക് എതിരായി നടന്ന സമരങ്ങളുടെ തിരക്കഥ ദേശവിരുദ്ധ ശക്തികൾ തയ്യാറാക്കിയതാണെന്നും നരേന്ദ്രമോദി അസമിലെ കൊക്രജാറിൽ നടന്ന പൊതുസമ്മേളനത്തിൽ ആരോപിച്ചു.
പൗരത്വ പ്രതിഷേധത്തെ തുടർന്ന് ഖേലോ ഇന്ത്യ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ തയ്യാറാകാതിരുന്നതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി അസമിൽ എത്തിയത്. ബോഡോ സമാധാന കരാർ യാഥാർത്ഥ്യമായതുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ ദേശീയതയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഉള്ളടക്കം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേകതകളെ ബഹുമാനിക്കുന്ന നയത്തിന് ഒരു മാറ്റവും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ധേഹം പറഞ്ഞു.
ഭീകരവാദത്തിന് അടിസ്ഥാനമാകുന്ന കാര്യങ്ങൾ ഇനി രാജ്യത്ത് അനുവദിക്കില്ല. എല്ലാം തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിൽ വേണമെന്ന ധാരണയും രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കണം. വികസനമാണ് രാജ്യത്തിന് വേണ്ടതെന്നും ഇതിന് നിയമങ്ങളിൽ പലതും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കലാപകലുഷിതമാക്കാൻ നടക്കുന്ന നീക്കങ്ങൾ ഇനി വിജയിക്കില്ല. മികച്ച വികസനം വരും നാളുകളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ലഭ്യമാകും എന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here