കേരളത്തിൽ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾക്ക് ഭരണാനുമതി
സംസ്ഥാനത്ത് 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾക്ക് ഭരണാനുമതി. കേരളത്തിൽ പുതിയ പോക്സോ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.
Read Also: കളിയിക്കാവിള കൊലപാതകം; കൂടുതല്‍ പ്രതികളുണ്ടെന്ന് എന്‍ഐഎ
തിരുവനന്തപുരം ജില്ലയിൽ നാലും തൃശൂർ, മലപ്പുറം ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്നും വീതം കോടതികളാണ് അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ സാധിക്കും.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് കോടതികൾ സ്ഥാപിക്കുന്നത്. ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കിൽ 28 കോടതികൾ സ്ഥാപിക്കുന്നതിന് 21 കോടി രൂപയാണ് ആവശ്യം. 60: 40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന കോടതികൾ രണ്ട് സാമ്പത്തിക വർഷങ്ങളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിലായിരിക്കും പ്രവർത്തിക്കുക.
ഓരോ കോടതിയിലും പ്രതിവർഷം 165 കേസുകളെങ്കിലും തീർപ്പാക്കുന്നതാണ്. എല്ലാ കോടതികളിലും ഒരു ജുഡീഷ്യൽ ഓഫീസറും ഏഴ് സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരിക്കും. ആവശ്യത്തിന് ജുഡീഷ്യൽ ഓഫീസർമാരെ ലഭ്യമായില്ലെങ്കിൽ വിരമിച്ച ജുഡീഷ്യൽ ഓഫീസറെ നിയമിക്കാനും ആലോചിക്കുന്നുണ്ട്. ഹൈക്കോടതി നൽകിയ കണക്ക് പ്രകാരം സംസ്ഥാനത്ത് 12,234 പോക്സോ, ബലാത്സംഗ കേസുകളിലാണ് തീർപ്പ് കൽപ്പിക്കാനുള്ളത്. ഇത് അടിയന്തിരമായി പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം.
28 fasttrack special courts in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here