തസ്തിക നിയന്ത്രണത്തിനൊരുങ്ങി സർക്കാർ; എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനു കടിഞ്ഞാൺ വീഴും
ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ തസ്തിക നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതോടെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനു കടിഞ്ഞാൺ വീഴും. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്. മാത്രമല്ല, നിലവിൽ എയ്ഡഡ് സ്‌കൂളുകളിൽ പുതിയതായുണ്ടാക്കിയ തസ്തികകളെക്കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം വ്യക്തമാക്കുന്നത്. ഈ സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലായി 17,614 പുതിയ തസ്തികളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലായി മാത്രം 18119 തസ്തികകൾ സൃഷ്ടിക്കപ്പെട്ടുവെന്ന് ബജറ്റ് വ്യക്തമാക്കുന്നു. സർക്കാരിന്റെ അറിവോ പരിശോധനയോ ഇല്ലാതെയായിരുന്നു ഇത്. ഇതേ സമയം 13255 പേർ തസ്തികയില്ലാതെ സംരക്ഷിത അധ്യാപകരായി തുടരുകയും ചെയ്യുന്നുണ്ട്.
എൽപി വിഭാഗത്തിൽ 30 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലും യുപിയിൽ 35 കുട്ടികൾക്ക്ഒരു അധ്യാപകൻ എന്ന നിലയിലുമാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിൽ ഒരു കുട്ടി അധികമായി പ്രവേശനം നേടിയാൽ പോലും പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാം. എഇഒയുടെ അംഗീകാരം മാത്രം മതി. ഇതു നിർത്തലാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യും. ഇതോടെ അനുപാതത്തേക്കാൾ വിദ്യാർത്ഥികൾ കൂടുതലുണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനോ നിയമനം നടത്തുന്നതിനോ മാനേജ്മെന്റിനു കഴിയാതെ വരും. സർക്കാരിന്റെ വിശദമായ പരിശോധന കഴിഞ്ഞു മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കപ്പെടുകയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here