കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. പരിസ്ഥിതി അനുമതി ഇല്ലാതെയാണ് കെട്ടിടം നിര്‍മാണം നടത്തിയതെന്നാണ് കേന്ദ്ര സംഘത്തിന്റെ കണ്ടെത്തല്‍. അതേ സമയം ആശുപത്രി നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 150 കോടി രൂപയാണ് കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കി വച്ചത്.
ആദ്യ ഘട്ടത്തിലെ 80 ശതമാനം ജോലികളും പൂര്‍ത്തികരിച്ചെങ്കിലും ബാക്കിയുള്ള തുക ലഭിക്കാതിരുന്നതിനാല്‍ നിര്‍മാണ ജോലികള്‍ നീണ്ട് പോവുകയായിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഏപ്രിലോട് കൂടി ആശുപത്രി ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഈ തീരുമാനത്തിനാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേന്ദ്ര സംഘം സ്ഥലത്തെത്തി ആശുപത്രിയുടെ നിര്‍മാണ ചുമതലയുള്ള കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ ആശുപത്രിയുടെ നിര്‍മാണം നിര്‍ത്തുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം പ്രതികരിക്കാമെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here