ഐപിഎൽ മാർച്ച് 29നു തന്നെ; ഫൈനൽ മെയ് 24ന്

ഐപിഎൽ 13ആം എഡിഷനിലെ മത്സരങ്ങളുടെ സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് ബിസിസിഐ അറിയിച്ച സമയക്രമം. മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. മെയ് 24ന് ഫൈനൽ മത്സരം നടക്കും.
ഇത്തവണ ഡബിൾ ഹെഡറുകൾ ഞായറാഴ്ച മാത്രമേയുള്ളൂ. ശനിയാഴ്ചത്തെ രണ്ട് മത്സരങ്ങൾ ഒഴിവാക്കി. ആറ് ഞായറാഴ്ചകളിൽ മാത്രമാണ് ഡബിൾ ഹെഡറുകൾ ഉള്ളത്. അതുകൊണ്ട് തന്നെ 50 ദിവസങ്ങൾ നീളുന്ന സീസണായിരിക്കും ഇത്തവണ ഉണ്ടാവുക. നേരത്തെ, 29ന് ഐസിസിയുടെ വാർഷിക മീറ്റിംഗ് ഉള്ളതുകൊണ്ട് അന്ന് തന്നെ ഐപിഎൽ തുടങ്ങുന്നത് അനിശ്ചിതത്വത്തിലാണെന്ന് സൂചന ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകളെ തള്ളിയാണ് ബിസിസിഐ സമയക്രമം പുറത്തുവിട്ടത്.
അതേ സമയം, വരുന്ന ഐപിഎൽ സീസണിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യുസീലന്റ് താരങ്ങൾ എത്താൻ വൈകും. ഏപ്രിൽ ഒന്നാം തിയതി മുതൽ മാത്രമേ ടീമുകളിലെ താരങ്ങൾ ഐപിഎല്ലിൽ എത്തൂ. ആദ്യം നടക്കുന്ന മൂന്ന് മത്സരങ്ങളിൽ ഇവർ ഉണ്ടാവില്ല.
മാർച്ച് 19 മുതൽ 31 വരെയാണ് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പര നടക്കുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് താരങ്ങൾ അതിനു ശേഷമേ ഐപിഎൽ ടീമുകൾക്കൊപ്പം ചേരൂ. ന്യുസീലന്റ്-ഓസ്ട്രേലിയ ടി-20 പരമ്പരയും മാർച്ച് 29നേ അവസാനിക്കൂ. ഇതിനു ശേഷം മാത്രമേ ഇരു ടീമുകളിലെയും താരങ്ങൾ മത്സരങ്ങൾക്ക് എത്തൂ. ഒപ്പം, ഷെഫീൽഡ് ഷീൽഡ് മത്സരത്തിന്റെ കലാശപ്പോരാട്ടം മാർച്ച് 27 മുതൽ 31 വരെ നടക്കും. അതിലും കുറേ ഓസീസ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. അവരും വൈകിയേ ഐപിഎല്ലിൽ ചേരൂ.
Story Highlights: BCCI announced IPL fixtures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here