ആലുവയിൽ ശിവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ശിവരാത്രി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ ആലുവ മണപ്പുറത്താരംഭിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ആലുവ റൂറൽ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു. ബലിതർപ്പണം നടത്തുന്ന പെരിയാർ തീരത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.
21 നാണ് മഹാ ശിവരാത്രി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പെരിയാർ തീരത്തെ ബലിതർപ്പണം നടത്തുന്ന ഭാഗങ്ങളിലും ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. മണപ്പുറം മഹാദേവ ക്ഷേത്രത്തിലും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കും. ബലിതർപ്പണത്തിന് 75 രൂപയാണ് ഈടാക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 150ഓളം ബലിത്തറകളുടെ ലേലം ഘട്ടംഘട്ടമായി നടന്നുവരികയാണ്. പെരിയാറിനക്കരെ ആലുവ അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടത്താനുള്ള സൗകര്യം ഉണ്ടാകും.
ശിവരാത്രിനാളിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തും. ആലുവയിൽ നിർത്താത്ത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. ആലുവ നഗരസഭ നേതൃത്വം നൽകുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാര ഉത്സവത്തിനും ശിവരാത്രിനാളിൽ തുടക്കമാകും. 20 ബയോ ടോയ്ലറ്റുകളും ആറ് ചുക്കുവെള്ളം കൗണ്ടറുകളും ആവശ്യത്തിന് വേസ്റ്റ് ബിന്നുകൾ ശിവരാത്രിനാളിൽ ദേവസ്വം ബോർഡ് സ്ഥാപിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കുന്നത്.
Story highlight: Shivaratri festival,Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here