വയനാട്ടിലെ സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ വൻ ധൂർത്ത്; ഉപഹാരം നൽകാൻ മാത്രം ചെലവാക്കിയത് 70 ലക്ഷം

സംസ്ഥാന സർക്കാറിന്റെ ചെലവ് ചുരുക്കൽ പ്രഹസനമാക്കി വയനാട്ടിൽ സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ വൻ ധൂർത്ത് (ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്). പുത്തുമലയിലും മേപ്പാടിയിലും സകലതും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് പ്രാഥമിക നഷ്ടപരിഹാരമായ 10,000 രൂപ ഇനിയും നൽകാൻ ഉണ്ടെന്നിരിക്കെയാണ് കോടികൾ ചെലവിട്ട് ജില്ലയിലെ ഏറ്റവും വലിയ ഹോട്ടലിൽ പഞ്ചായത്ത് ദിനാഘോഷം വർണ്ണാഭമായി നടത്തിയത്. എട്ട് സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ 7000ത്തോളം പ്രതിനിധികളാണ് പങ്കാളികളായത്. 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നായി 3000 പ്രതിനിധികളെയാണ് പരിപാടിക്കായി ക്ഷണിച്ചിരുന്നത്. എന്നാൽ ഓരോ പഞ്ചായത്തിൽ നിന്ന് ഓൗദ്യോഗിക വാഹനത്തിൽ നാലും, അഞ്ചും പേരാണ് പരിപാടിക്കെത്തിയത്.
പ്രതിനിധികളുടെ ഭക്ഷണത്തിന് മാത്രം 78 ലക്ഷത്തോളം രൂപയാണ് ചെലവായത്. രണ്ടിടത്തേയും വേദികൾക്കായി ഏഴ് ലക്ഷം രൂപയായി. ഇതിനെല്ലാം അപ്പുറം പ്രതിനിധികൾക്ക് ഉപഹാരമായി നൽകിയ ട്രോളി ബാഗിന് 70 ലക്ഷം രൂപ ചെലവായി.
പരിപാടി നടന്ന വൈത്തിരിയിലെ സ്വകാര്യ ഹോട്ടലിൽ വിവിധ വിഷയങ്ങളിൽ ഗൗരവമേറിയ സെമിനാറുകളും മറ്റും നടക്കുമ്പോൾ പ്രതിനിധികളിൽ പലരും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സമയം ചെലവിടുകയായിരുന്നു.
സർക്കാറിന്റെ വൻ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്ത് മേളക്കായി ടെണ്ടർ ക്ഷണിച്ചതിലും ക്രമക്കേടുകളുണ്ടെന്നാണ് ആരോപണമുയരുന്നത്. മേള സംഘടിപ്പിക്കാൻ ചിലവായ മൊത്തം തുക സംബന്ധിച്ചും വ്യക്തത കൈവരേണ്ടതുണ്ട്.
state panchayath day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here