കേരള സർവകലാശാലയുടെ എൽഎൽബി പരീക്ഷ; മൂല്യനിർണയത്തിൽ വീണ്ടും ഗുരുതര വീഴ്ച നടന്നതായി കണ്ടെത്തൽ

കേരള സർവകലാശാലയുടെ എൽഎൽബി പരീക്ഷയുടെ മൂല്യനിർണയത്തിൽ വീണ്ടും ഗുരുതര വീഴ്ച. മാർക്ക് കുറച്ചു നൽകി വിദ്യാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം നടന്നതായി സർവകലാശാല കണ്ടെത്തി. ക്രമക്കേട് തെളിഞ്ഞിട്ടും കുറ്റക്കാരായ അധ്യാപകരെ മൂല്യനിർണയത്തിൽ നിന്നും മാറ്റി നിർത്തണമെന്ന സർക്കാർ നിർദേശം സർവകലാശാല അട്ടിമറിച്ചു. പകരം പിഴ ഈടാക്കിയാൽ മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം.
കേരള സർവകലാശാലയുടെ എൽഎൽബി പരീക്ഷയുടെ മൂല്യനിർണയത്തിലാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഗുരുതര വീഴ്ചയുണ്ടാകുന്നത്. സർക്കാർ കോളജിലെ വിദ്യാർത്ഥികൾ റാങ്ക് നേടുന്നത് അട്ടിമറിക്കാനായി മനഃപൂർവം മാർക്ക് കുറച്ചു നൽകുന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സർക്കാർ ലോ കോളജിലെ ഡോ. എ.സുഹൃത്ത്കുമാർ എന്ന അധ്യാപകൻ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച വരുത്തിയതായാണ് കണ്ടെത്തിയത്. ഇദ്ദേഹം മൂല്യനിർണയം നടത്തിയ ഇന്റർനാഷണൽ ലോ എന്ന പേപ്പറിൽ 20 വിദ്യാർത്ഥികൾ പരാജയപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് മറ്റ് അധ്യാപകരെ കൊണ്ടു മൂല്യനിർണയം നടത്തിയപ്പോൾ പലർക്കും മുമ്പ് ലഭിച്ചതിന്റെ ഇരട്ടിയലധികം മാർക്ക് ലഭിച്ചു. തുടർന്ന് ഇദ്ദേഹത്തെ മൂല്യനിർണയത്തിൽ നിന്നും മാറ്റി നിർത്താൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നിർദേശം നൽകി.
എന്നാൽ, ഇതു അട്ടിമറിച്ച് ഇതേ അധ്യാപകനു 2019 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ അഡ്മിനിസ്ട്രേറ്റീവ് ലോയുടെ മൂല്യനിർണയ ചുമതല വീണ്ടും നൽകി. ഇതിലും മാർക്ക് കുറച്ചിട്ട് വിദ്യാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം നടന്നതായി സർവകലാശാല കണ്ടെത്തി. കർശന നടപടിയെടുക്കുന്നതിനു പകരമായി 2500 രൂപ പിഴ ചുമത്താനാണ് കഴിഞ്ഞ ദിവസം സർവകലാശാല തീരുമാനിച്ചത്. ഇടത് സർവീസ് സംഘടനയുടെ പ്രമുഖ നേതാവായതിനാലാണ് സർവകലാശാല നടപടിയെടുക്കാത്തതെന്നാണ് സൂചന. ഇതോടൊപ്പം കേരള ലോ അക്കാദമി ലോ കോളജ് അധ്യാപികയായ ഡോ.രാകേന്ദുവിനും സർവകലാശാല പിഴ ചുമത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here