ശമ്പളമില്ല; കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരും ഓഫീസർമാരും നിരാഹാര സത്യാഗ്രഹം നടത്തി

കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരും ഓഫീസർമാരും ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി. മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകുക, എല്ലാമാസവും യഥാസമയം ശമ്പളം നൽകാൻ നടപടി ഉണ്ടാവുക, ഫോർ ജി സേവനം ആരംഭിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിരാഹാരം.
ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച നിരാഹാരസമരം വൈകുന്നേരം നാല് മണിക്കാണ് അവസാനിച്ചത്. കൊല്ലത്തെ ബിഎസ്എൻഎൽ ഭവന് മുന്നിൽ നടന്ന നിരാഹാരസത്യാഗ്രഹം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ നെതിരെ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് എന്ന് സന്തോഷ് കുമാർ പറഞ്ഞു.
ജനുവരി മാസത്തെ ശമ്പളം ഉടൻ നൽകുക, എല്ലാ മാസവും ശമ്പളം യഥാസമയം നൽകാൻ നടപടി ഉണ്ടാവുക, ശമ്പളത്തിൽ നിന്നും റിക്കവറി ചെയ്ത തുക ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഉടൻ നൽകുക, ഫോർ ജി സേവനം ആരംഭിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയവയായിരുന്നു സമരത്തിലെ പ്രധാന ആവശ്യങ്ങൾ. ഒപ്പം 8500 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നതിനു സർക്കാർ ഗ്യാരണ്ടി നൽകുക, കരാർ തൊഴിലാളികളുടെ വേതന കുടിശ്ശിക ഉടൻ നൽകുക എന്നീ മുദ്രാവാക്യങ്ങളും സമരക്കാർ മുന്നോട്ട് വെച്ചു. വി ആർ എസിന്റെ പേരുള്ള സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ബിഎസ്എൻഎൽ എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെയും ജില്ലയിലെയും വിവിധ തൊഴിലാളി നേതാക്കൾ സംബന്ധിച്ചു.
Story Highlights: BSNL staffs protest in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here