Advertisement

ഡൽഹി സംഘർഷം; മരണം അഞ്ചായി

February 25, 2020
Google News 1 minute Read

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വനിയമ ഭേദഗതിക്കെതിരായവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ നാല് നാട്ടുകാരും ഒരു പൊലീസുകാരനുമുണ്ട്. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. സിആർപിഎഫ് അംഗങ്ങൾ, ഡൽഹി പൊലീസ്, സമരക്കാർ എന്നിവരുൾപ്പെടെ ഉള്ളവർക്ക് പരുക്കേറ്റു. ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ സികർ സ്വദേശിയാണ് ഇദ്ദേഹം.

ആളുകൾ വീടുകളും കടകളും കത്തിക്കുകയും കല്ലെറിയുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ മതേതരത്വ മുഖത്തിന് ക്ഷതമേൽപ്പിക്കുന്ന രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് അണിനിരത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജനങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഭജൻപുര, മൗജ്പൂർ എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘർഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് പ്രക്ഷോഭത്തിനിടെ ഒരാൾ തോക്കുമായി ഓടിയെത്തി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരും രംഗത്തിറങ്ങിയിരുന്നു.

 

delhi caa protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here