ഡോണൾഡ് ട്രംപ് ഇന്ന് രാഷ്ട്രപതി ഭവനിൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് തലസ്ഥാനത്ത്. രാഷ്ട്രപതി ഭവൻ ഇന്ന് ട്രംപ് സന്ദർശിക്കും. രാവിലെ പത്ത് മണിക്കാണ് ട്രംപിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകുക. മൗര്യ ഷെറാട്ടാണ ഹോട്ടലിൽ നിന്ന് ട്രംപും മെലാനിയ ട്രംപും രാവിലെ 9.45നാണ് രാഷ്ട്രപതി ഭവനിലേക്ക് യാത്ര തിരിക്കുക. അവിടെ നിന്ന് ഔദ്യോഗിക വരവേൽപിന് ശേഷം രാജ്ഘട്ടിലെത്തി ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. പിന്നീട് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ച ഹൈദരാബാദ് ഹൗസിൽ വച്ച് 11 മണിക്ക് നടക്കും. ഉച്ചയ്ക്ക് 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളിൽ ഒപ്പ് വയ്ക്കും.
Read Also: ഇന്ത്യ ഏറ്റവും വലിയ പ്രതിരോധ പങ്കാളി; യുഎസുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്
രണ്ട് മണിക്ക് അമേരിക്കൻ പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും സംയുക്ത വാർത്താസമ്മേളനം നടത്തും. അത്താഴ വിരുന്ന് രാഷ്ട്രപതി ഭവനിൽ വച്ച് വൈകിട്ട് ഏഴ് മണിക്കാണ്. അത്താഴ വിരുന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളാരും പങ്കെടുക്കില്ല. അധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നിവർ വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ശേഷം രാത്രി പത്തിന് ട്രംപും സംഘവും മടങ്ങും.
അതേസമയം, പൗരത്വ നിയമ ഭേദഗതിയെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിന്റെ അല തലസ്ഥാനത്ത് അടങ്ങിയിട്ടില്ല. പ്രക്ഷോഭത്തിൽ ഒരു പൊലീസുകാരനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here