മന്നത്ത് പത്മനാഭൻ ഓർമയായിട്ട് 50 വർഷം

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 50ാം ചരമവാർഷികം ഇന്ന്. കോട്ടയം ചങ്ങനാശേരി പെരുന്നയിലെ മന്നത്തിന്റെ സമാധിയിൽ രാവിലെ ആറ് മുതൽ പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവ നടക്കുന്നുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. മന്നത്ത് അന്തരിച്ച സമയമായ 11.45 വരെ ചടങ്ങുകൾ ഉണ്ടാകും. നായർ സർവീസ് സൊസൈറ്റി രൂപീകരണത്തിന് വേണ്ടി മന്നത്ത് പത്മനാഭനും സഹപ്രവർത്തകരും എടുത്ത പ്രതിജ്ഞ പരിപാടിയിൽ ആവർത്തിക്കും.
1970 ഫെബ്രുവരി 25 നാണ് മന്നത്ത് പത്മനാഭൻ അന്തരിച്ചത്. കേരള നവോത്ഥാന പ്രസ്ഥാനത്തിന് സുപ്രധാന സംഭാവനകൾ മന്നത്ത് നല്‍കി. കേരളത്തിൽ വളർന്ന് വികസിച്ച നവോത്ഥാന ചിന്തകളെ നായർ വിഭാഗത്തിൽ പ്രചരിപ്പിച്ചാണ് രംഗത്തേക്ക് കടന്നുവന്നത്. സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിച്ചു. ആർഭാട രഹിതമായ രീതിയിൽ ചടങ്ങുകൾ നടത്താൻ മന്നത്ത് നിഷ്‌കർഷിച്ചു.
1914ലാണ് മന്നത്തിന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപം കൊണ്ടത്. ബ്രഹ്മണമേധാവിത്വത്തെ എതിർത്ത മന്നത്ത് അടിമ മനോഭാവത്തിനെതിരെയും പോരാടി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാകൂ എന്ന് മനസിലാക്കിയ മന്നത്ത് പത്മനാഭന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള ഇടപെടൽ നടത്തി. വൈക്കം സത്യാഗ്രഹത്തിന്റെ കാലത്ത് വൈക്കത്ത് നിന്ന് തിരുവന്തപുരത്തേക്ക് നടത്തിയ സവർണ ജാഥയ്ക്ക് നേതൃത്വം നല്‍കി.
mannath pathmanabhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here