ഡൽഹി കലാപം; ഇരകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേജ്‌രിവാൾ; മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം

ഡൽഹി കലാപത്തിനിരയായവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മരണമടഞ്ഞവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും. പരുക്കേറ്റവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയാലും ചെലവ് സർക്കാർ വഹിക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു. വീടും സ്വത്തും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ അടിയന്തര വിചാരണ തുടങ്ങാനായി നാല് മജിസ്‌ട്രേറ്റുമാരെ കൂടി നിയമിക്കുമെന്നും കേജ്‌രിവാൾ. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. അക്രമ സംഭവങ്ങൾ കുറഞ്ഞു.
Read Also: ഡൽഹി കലാപം; പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് അരവിന്ദ് കേജ്‌രിവാൾ
കുറ്റക്കാരെ കണ്ടെത്തിയാൽ കർശനമായ നടപടിയായിരിക്കും സ്വീകരിക്കുക. കലാപത്തിൽ ആം ആദ്മി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ ഇരട്ടി ശിക്ഷ നൽകും. ഇക്കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കില്ലെന്നും കേജ്‌രിവാൾ. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണത്തിൽ ആം ആദ്മി നേതാവിന് പങ്കുണ്ടെന്ന് ആരോപണം പരക്കെയുണ്ട്. ഇക്കാര്യത്തിലാണ് കേജ്‌രിവാൾ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ബിജെപി നേതാക്കളുടെ ഡൽഹിയിലെ വിദ്വേഷ പ്രസംഗങ്ങളിൽ ഉടൻ കേസ് എടുക്കില്ലെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ഏപ്രിൽ 13 ലേക്ക് മാറ്റി. കേന്ദ്രസർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഒരു മാസം സമയം അനുവദിച്ചു. നിലവിൽ കേസ് എടുക്കാവുന്ന സാഹചര്യമില്ലെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഉടൻ കേസ് എടുക്കണമെന്ന് ഹർജിക്കാർക്കൊപ്പം ഡൽഹി സർക്കാരും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന ഹർജികൾ ഇന്നലെ ജസ്റ്റിസ് എസ് മുരളീധർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചതെങ്കിൽ ഇന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. നേതാക്കൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിൽ ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
delhi protest, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here