മഹാരാഷ്ട്രയിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് അഞ്ച് ശതമാനം സംവരണം

മുസ്ലിം വിദ്യാർത്ഥികൾക്ക് സംവരണവുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രാ സർക്കാർ. മുസ്ലിം വിദ്യാർത്ഥികൾക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം അധിക സംവരണമാണ് മഹാ വികാസ് അഘാഡി സർക്കാർ ഏർപ്പെടുത്തിയത്. ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് ഇക്കാര്യം അറിയിച്ചു. ഇതിനായി നിയമ നിർമാണം പെട്ടെന്ന് തന്നെ നടത്തും. ഇക്കാര്യം മന്ത്രി സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിനെ അറിയിച്ചു.
അടുത്ത അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് ഇതിനുവേണ്ട നടപടികൾ നടപ്പിലാക്കുമെന്നും നവാബ് മാലിക് പറഞ്ഞതായി ദ എക്‌നോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ സംവരണം നൽകിയിരിക്കുന്ന സീറ്റുകൾക്കൊപ്പം ഈ അഞ്ച് ശതമാനം കൂട്ടിച്ചേർക്കും. കോൺഗ്രസ് നിയമസഭാംഗം ശരദ് റാൻപിസിന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നവാബ് മാലിക്. തൊഴിൽ മേഖലയിലും സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇതിനായി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ്.
അതേസമയം മഹാരാഷ്ട്രയിൽ എൻആർസിക്കെതിരെ പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ് നേതാവായ നസീം ഖാൻ ആവശ്യപ്പെട്ടു. ബീഹാർ സർക്കാർ നടപ്പിലാക്കിയ അതേ രീതിയിലുള്ള സമീപനം സ്വീകരിക്കാണമെന്നാണ് ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here