ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് അപൂർണം; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ഹർജി നൽകി ദിലീപ്
നടിയെ ആക്രമിച്ച കേസിൽ വീണ്ടും ഹർജി നൽകി നടൻ ദിലീപ്. ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി നൽകിയത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി.
ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് വീണ്ടും ഹർജി നൽകിയിരിക്കുന്നത്. ദൃശ്യങ്ങളുടെ ആധികാരികതയിൽ ദിലീപ്
സംശയം ഉന്നയിച്ചു. മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി കിട്ടാനുണ്ടെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഹർജി കോടതി അംഗീകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രോസിക്യൂഷന്റെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവ് നൽകിയത് എന്ന അതൃപ്തി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം സാക്ഷിവിസ്താരത്തിന് എത്താതിരുന്ന കുഞ്ചാക്കോ ബോബന് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യമുള്ള അറസ്റ്റ് വാറന്റാണ് കൊച്ചിയിലെ വിചാരണ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് 4 ന് ഹാജരാകാനാണ് നിർദേശം. ഇന്നലെയായിരുന്നു കുഞ്ചാക്കോ ബോബൻ വിസ്താരത്തിന് എത്തേണ്ടിയിരുന്നത്. എന്നാൽ ഹാജരാകാൻ സാധിക്കാത്തതിന്റെ കാരണം കുഞ്ചാക്കോ ബോബൻ പ്രോസിക്യൂഷനെ അറിയിച്ചില്ല. ഇതേ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ പതിനാറാം സാക്ഷിയാണ് കുഞ്ചാക്കോ ബോബൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here