ഇരട്ട സെഞ്ചുറികൾക്ക് ശേഷം സെഞ്ചുറിയും നാല് വിക്കറ്റും; വീണ്ടും ഗംഭീര പ്രകടനവുമായി ദ്രാവിഡിന്റെ മകൻ

ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിൻ്റെ മകൻ സമിത് ദ്രാവിഡ് സ്കൂൾ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. രണ്ട് മാസത്തിനിടയിൽ രണ്ട് ഇരട്ടസെഞ്ചുറികൾ നേടിയ സമിത് ഇപ്പോൾ സെഞ്ചുറിയും നാല് വിക്കറ്റും നേടി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. അണ്ടർ-14 ബി.ടി.ആര്‍ ഷീല്‍ഡ് ടൂര്‍ണമെന്റിലാണ് ബാറ്റു കൊണ്ടും പന്ത് കൊണ്ടും സമിത് തിളങ്ങിയത്.
വിദ്യാശില്‍പ് അക്കാദമി സ്‌കൂളിനെതിരെയായിരുന്നു മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ താരമായ സമിതിന്റെ പ്രകടനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. 131 പന്തില്‍ നിന്ന് 24 ബൗണ്ടറികളടക്കം 166 റണ്‍സെടുത്ത സമിതിന്റെ മികവിലാണ് മല്യ അദിതി സ്കൂൾ മികച്ച സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദ്യാശില്‍പ് അക്കാദമി സ്‌കൂള്‍ 38.5 ഓവറില്‍ വെറും 182 റണ്‍സിന് ഓള്‍ഔട്ടായി. അവിടെയും സമിത് മോശമാക്കിയില്ല. 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകളാണ് സമിത് വീഴ്ത്തിയത്. ജയത്തോടെ സമിതിൻ്റെ സ്കൂൾ ടൂർണമെൻ്റ് സെമിഫൈനലിലെത്തുകയും ചെയ്തു.
നേരത്തെ, ദര്‍വാദ് സോണ്‍ അണ്ടര്‍ 14 ഇന്റര്‍സോണ്‍ ടൂര്‍ണമെൻ്റിൽ തൻ്റെ ആദ്യ ഇരട്ടശതകം കുറിച്ച സമിത് ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 ടൂർണമെൻ്റിൽ തന്നെയാണ് രണ്ടാമത്തെ ഇരട്ടസെഞ്ചുറി നേടിയത്. ഈ രണ്ട് മത്സരങ്ങളിലും മികച്ച ബൗളിംഗ് പ്രകടവനും സമിത് നടത്തിയിരുന്നു. ക്രീസിൽ ക്ഷമയുടെ പര്യായമായിരുന്നു ദ്രാവിഡ് എങ്കിൽ മകൻ ആക്രമണ ബാറ്റിംഗിൻ്റെ വക്താവാണ്.
Story Highlights: After Two 200s In 2 Months, Rahul Dravid’s Son Samit Scores 166 And Takes 4 Wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here