ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍
ആലുവയില്‍ വീണ്ടും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്‌സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് അറിയപ്പെടുന്ന ജെന്റു ഷേക്ക് (24) ആണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടികെ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിസലായത്. ഇയാളുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. ബംഗാളില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കളായ അന്യസംസ്ഥാനക്കാരുടെ സഹായത്തോടെ ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്ന സ്ഥലങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തി വരികയായിരുന്നു.
300,500 രൂപ നിരക്കിലുള്ള ചെറു പൊതികളായാണ് ഇയാള്‍ വില്‍പ്പന നടത്തുവാന്‍ സഹായികളെ ഏല്‍പ്പിച്ചിരുന്നത്. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇയാളുടെ സുഹൃത്തുക്കള്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നത്. ആലുവ എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഒരു പ്രമുഖ കോളജിലെ അധികൃതരുടെ സഹായത്തോടെയാണ് മാണിക്ക് ഭായിപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കഞ്ചാവ് കൈവശം കൊണ്ട് നടക്കാറില്ലായിരുന്നു. നാട്ടില്‍ നിന്ന് കഞ്ചാവ് കൊണ്ടുവരുന്ന ഉടനെ തന്നെ പലതായി ഭാഗിച്ച് ഇയാള്‍ സഹായികളെ വില്‍പ്പനയ്ക്ക് ഏല്‍പ്പിക്കുന്നതായിരുന്നു വില്‍പ്പനയുടെ രീതി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ സഹായിയായ അന്യസംസ്ഥാനകാരനെ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാണിക്ക് ഭായി എന്ന ജന്റു ഷേക്ക് കഞ്ചാവുമായി പശ്ചിമ ബംഗാളില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്ന് അറിയുന്നത്. ഇയാള്‍ ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാടോ, തൃശുരോ ഇറങ്ങി അവിടെ നിന്ന് ബസില്‍ പെരുമ്പാവൂര്‍ വന്ന ശേഷമാണ് എടത്തലയിലുള്ള താമസ സ്ഥലത്ത് എത്തുകയുള്ളൂ എന്ന് മനസിലാക്കിയ എക്‌സൈസ് സംഘം വേഷ പ്രച്ഛന്നരായി എടത്തലയില്‍ വച്ച് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ എ വാസുദേവന്‍, എം കെ ഷാജി, വി എസ് ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്, വികാന്ത്, ധന്യ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights- Aluva, other state employees, Excise caught up, cannabis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here