‘മരവടികൊണ്ട് അഞ്ച് പേർ ചേർന്ന് മർദിച്ചു’; തൃത്താലയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച സിദ്ദീഖിന്റെ ശബ്ദരേഖ പുറത്ത്
തൃത്താല മുടവന്നൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്രൂര മർദനത്തിനിരയായി മരിച്ച സിദ്ദീഖിന്റെ ശബ്ദരേഖ പുറത്ത്. മൃഗീയമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് സിദ്ദീഖ് പറയുന്നുണ്ട്. മരവടികൊണ്ട് അഞ്ച് പേർ ചേർന്നാണ് മർദിച്ചതെന്നും സിദ്ദീഖ് വ്യക്തക്കി.
നാല് ദിവസങ്ങൾക്ക് മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് മാറ്റിയപ്പോൾ സിദ്ദീഖിന്റെ സഹോദപുത്രൻ ഷെഫീഖ് ഫോണിൽ റെക്കോർഡ് ചെയ്തതാണ് ശബ്ദരേഖ. ഷെൽട്ടർ ഹോമിലെ പീഡനത്തെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ഷെഫീഖ്, സിദ്ദീഖ് പറഞ്ഞതെല്ലാം റെക്കോർഡ് ചെയ്തത്. സ്‌നേഹനിലയത്തിന്റെ ചെയർമാൻ ഫസൽ തങ്ങളിന്റെ സഹോദരൻ കുഞ്ഞി തങ്ങളാണ് മർദിച്ചതെന്നാണ് സിദ്ദീഖ് പറയുന്നത്. മർദനത്തെ തുടർന്ന് നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. വിഷമം വന്ന് കരഞ്ഞതിനാണ് മർദിച്ചത്. വേദനകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പറഞ്ഞു. എന്നാൽ സ്‌നേഹനിലയം അധികൃതർ അതിന് തയ്യാറായില്ല. ബന്ധുക്കൾ എത്തിയാണ് പട്ടാമ്പിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് അന്തേവാസികളേയും സ്‌നേഹനിലയത്തിൽ മർദിക്കുന്നുണ്ടെന്നും സിദ്ദീഖ് പറയുന്നത് ശബ്ദരേഖയിലുണ്ട്.
read also: ഷെൽട്ടർ ഹോമിൽ ക്രൂര മർദനത്തിനിരയായ മധ്യവയസ്‌കൻ മരിച്ചു
രണ്ട് വർഷമായി സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്നു സിദ്ദീഖ്. ക്രൂര മർദനത്തിനിരയായ സിദ്ദീഖിന്റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഷെൽട്ടർ ഹോം അധികൃതർ സിദ്ദീഖിന് മരുന്ന് നൽകിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
story highlights- Shelter home, siddique, audio clip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here