തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടർപട്ടിക; ഹൈക്കോടതി വിധിക്ക് സ്‌റ്റേ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിലാണ് സ്‌റ്റേ. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഹാജരായത്. തെരഞ്ഞെടുപ്പ് വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ഹർജി നൽകിയതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടിരുന്നു.
യുഡിഎഫിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഈ വാദം എതിർത്തു. ഒരു കാരണവശാലും സ്‌റ്റേ അനുവദിക്കാൻ സാധിക്കില്ലെന്ന് സിംഗ്‌വി വാദിച്ചു. 2019 ലെ വോട്ടർപട്ടിക വാർഡ് അടിസ്ഥാനത്തിലാക്കുന്നതിലാണ് തർക്കം നടക്കുന്നത്. അതിൽ പരിഹാരം കാണുകയാണ് ആദ്യം വേണ്ടതെന്നും സിംഗ്‌വി പറഞ്ഞു. എന്നാൽ ഹൈക്കോടതി വിധിക്ക് സ്‌റ്റേ അനുവദിച്ചു കഴിഞ്ഞു എന്നായിരുന്നു സുപ്രിംകോടതി മറുപടി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here