സിറിയയിലെ ഇദ് ലിബിൽ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടിട്ടില്ല : ഹുലുസി അകർ

സിറിയയിലെ ഇദ് ലിബിൽ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകർ. വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നത് തുടർന്നും തടയുമെന്നും അകർ പറഞ്ഞു.
വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച ശേഷം ഒരുതരത്തിലും അത് ലംഘിച്ചിട്ടില്ലെന്ന് തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകർ പറഞ്ഞു. എന്നാൽ ഇദ് ലിബിലെ തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉപയോഗിക്കുമെന്ന് അകർ വ്യക്തമാക്കി. കരാറിൽ പറയുന്ന നിബന്ധനകൾ നടപ്പിലാക്കാനുള്ള നടപടികൾ തങ്ങൾ ആരംഭിച്ചെന്നും അടുത്തയാഴ്ച റഷ്യയിൽ നിന്നുള്ള സൈന്യത്തിന്റെ പ്രതിനിധി സംഘം തുടർനടപടികൾ ആലോചിക്കാൻ തുർക്കിയിലെത്തുമെന്നും ഹുലുസി അകർ കൂട്ടിച്ചേർത്തു.
Read Also : കാബൂളിൽ ആക്രമണം; മരണം 32 ആയി
ഇദ് ലിബിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചില വെടിവയ്പുകൾ നടന്നെന്ന് നേരത്തെ റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇദ് ലിബിൽ മൂന്നും ലഡാക്കിയയിൽ ഏഴും ആലെപ്പോയിൽ ഒമ്പത് വെടിവയ്പുകളും നടന്നെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ചയാണ് റഷ്യയും തുർക്കിയും സിറിയയിലെ ഇദ്‌ലിബിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗനും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും മോസ്‌കോയിൽ നടത്തിയ ആറ് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ് ലിബിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ റഷ്യയുടെ പിന്തുണയുള്ള സിറിയൻ സൈന്യം ആക്രമണം ആരംഭിച്ചതോടെ കഴിഞ്ഞ ഡിസംബറിന് ശേഷം ഇദ് ലിബ് രക്തക്കളമായി മാറിയിരുന്നു.
Story Highlights- Syria, Idlib
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here