കൊവിഡ് 19; രോഗം സ്ഥിരീകരിച്ചവര്‍ പെരുമാറിയത് നിരുത്തരവാദപരമായി: ആരോഗ്യ മന്ത്രി

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ രോഗം സ്ഥിരീകരിച്ച കുടുംബം തെറ്റായ രീതിയിലാണ് പെരുമാറിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ആശുപത്രിയിലേക്ക് മാറാന്‍ ഇവര്‍ തയാറായില്ല. നിര്‍ബന്ധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലെത്തിയ കാര്യം ഇവര്‍ മറച്ചുവച്ചു. ഇത്തരം സമീപനങ്ങള്‍ കുറ്റമായി കണക്കാക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read More: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു
ഉത്തരവാദിത്വരഹിതമായാണ് ഇവര്‍ പെരുമാറിയത്. ഇപ്പോഴത്തെ പരിഗണന ജീവന്‍ രക്ഷിക്കുന്നതിലാണ്. ചെയ്ത തെറ്റെന്താണെന്ന് ഇവരെ പിന്നീട് ബോധ്യപ്പെടുത്തും വിദേശത്ത് നിന്ന് വന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഇനിയെങ്കിലും അറിയിക്കണം. ജീവനെക്കാള്‍ വലുതല്ല മറ്റൊന്നും എന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട സ്വദേശികളായ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍പത്തിയഞ്ചുകാരനും ഭാര്യയും ഇരുപത്തിരണ്ടുകാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇവര്‍ എയര്‍പോര്‍ട്ടില്‍ പരിശോധകള്‍ക്ക് വിധേയരായിരുന്നില്ല. ഇയാളുടെ മൂത്ത സഹോദരന് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 വെനീസ് – ദോഹ, QR 514 ദോഹ – കൊച്ചി വിമാനങ്ങളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വിമാനങ്ങളില്‍ ഫെബ്രുവരി 28 നും 29 നും കൊച്ചിവരെ യാത്ര ചെയ്തവര്‍ അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
Story Highlights: Covid 19, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here