കൊവിഡ് 19: കേരളത്തിൽ മരണസാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കൊറോണ വൈറസ് ബാധമൂലമുള്ള മരണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ തടയാൻ അതിസാഹസികമായാണ് സംസ്ഥാനം കരുതൽ നടപടി സ്വീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയിൽ പരിശോധനക്കയച്ച 12 പേരുടെ സാമ്പിളുകളുടെ ഫലം വൈകിട്ടോടെ ലഭിക്കും. നിലവിൽ സാമ്പിൾ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കൽ കോളജുകൾക്ക് കൂടി പരിശോധനയ്ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ പതിനാല് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ഏഴും കോട്ടയത്ത് നാലും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്നയിടങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here