നിര്‍ഭയ കേസ് പ്രതിയെ മര്‍ദിച്ചു എന്ന ആരോപണം ; ജയില്‍ അധികൃതര്‍ക്ക് കോടതി നോട്ടിസ്
ഡല്‍ഹിയിലെ മന്‍ഡോലി ജയിലില്‍ മര്‍ദനമേറ്റുവെന്ന നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്തയുടെ ആരോപണത്തില്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ നോട്ടീസ്. കക്കര്‍ഡൂമ കോടതിയാണ് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നോട്ടിസ് അയച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വടികള്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പ്രതിയുടെ ആരോപണം. മര്‍ദനത്തിന്റെ ഫലമായി തന്റെ തലയ്ക്ക് പരുക്കേറ്റതായി പവന്‍ കുമാര്‍ ഗുപ്തയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പവന്‍കുമാര്‍ ആവശ്യപ്പെട്ടു. ജയില്‍ അധികൃതരുടെ മറുപടി കൂടി ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കക്കര്‍ഡൂമ കോടതി വ്യക്തമാക്കി. ഈ മാസം ഇരുപതിന് വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരിക്കെയാണ് പ്രതികള്‍ വീണ്ടും ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്നത്. വധശിക്ഷയില്‍ ഇളവ് തേടി പ്രതി വിനയ് ശര്‍മ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കാന്‍ അനുമതി തേടി മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
പവന്‍കുമാറിന്റെ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ അഭിമുഖമെടുക്കാന്‍ അനുവദിക്കണമെന്ന സ്വകാര്യ ഹിന്ദി വാര്‍ത്താ ചാനലിന്റെ ആവശ്യം പരിശോധിക്കാന്‍ ഡല്‍ഹി ഹൈക്കോടതി തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Story Highlights- Nirbhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here