പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം; സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിയമസഭക്ക് നൽകാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സിഎജി വിവരങ്ങൾ കൈമാറിയത് ഏത് സാഹചര്യത്തിലെന്ന് കോടതി ചോദിച്ചു. അധികാര പരിധി മറികടക്കരുതെന്നും മുന്നറിയിപ്പ് നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി വിധി പറയാൻ മാറ്റി.
പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിമർശനം. വെടിയുണ്ടകൾ കാണാതായതിൽ സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതാണ് വിമർശനത്തിന് കാരണം. ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതെന്ന് കോടതി ചോദിച്ചു. നിങ്ങൾ ഭരണഘടനാ അധികാരങ്ങൾ മനസിലാക്കി വേണം പെരുമാറാൻ. സിഎജി ഈ റിപ്പോർട്ട് നൽകേണ്ടത് സംസ്ഥാന നിയമസഭക്കാണ്. നിയമസഭ പരിഗണിക്കുന്ന വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പോലും പരിമിതമായ അധികാരമാണുള്ളത്. അധികാരങ്ങൾ മറികടന്ന് സിഎജി പ്രവർത്തിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.
സിഎജി റിപ്പോർട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചതായി കേന്ദ്രസർക്കാർ അഭിഭാഷകനാണ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഈ സമയമായിരുന്നു കോടതിയുടെ വിമർശനം. അതേസമയം വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ നിലപാട് അറിയിച്ചു. ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
Story highlight: Missing police bullets HighCourt criticizes CAG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here