കൊവിഡ് 19 : ജനങ്ങൾ ഒരുമിച്ച് കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ലംഘിച്ച് ഷാപ്പ് ലേലം നടത്താൻ നീക്കം
കൊവിഡ് 19 പശ്ചാത്തലത്തിൽ ജനങ്ങൾ ഒരുമിച്ച് കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന വിലക്ക് ലംഘിച്ച് സംസ്ഥാനത്ത് ഷാപ്പ് ലേലങ്ങൾ നടത്താൻ നിർദേശം. സംസ്ഥാന നികുതി വകുപ്പാണ് 18 മുതൽ 23 വരെയുള്ള തീയതികളിൽ ജില്ലകളിലെ ഷാപ്പ് ലേലങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്. അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുന്ന ലേല ചടങ്ങാണ് 14 ജില്ലകളിലും എക്‌സൈസ് വകുപ്പ് നടത്തുന്നത്.
കൊവിഡ് ബാധിതരായ റാന്നി റേഞ്ച് ഉൾപ്പെടെയുള്ള പത്തനംതിട്ട ഡിവിഷൻ ലേലം 23, 24 തീയതികളിലാണ് നടക്കുക. കോട്ടയം ഡിവിഷന്റെ ലേലം 20, 21 തീയതികളിലാണ്. ഓരോ റേഞ്ചിലെയും മുഴുവൻ എക്‌സൈസ് ഉദ്യോഗസ്ഥരും, ഷാപ്പ് കോൺട്രാക്ടർമാരും, തൊഴിലാളികളും ഉൾപ്പെടെയാണ് ഡിവിഷനുകളിലെ ലേല ചടങ്ങിൽ എത്തേണ്ടത്.
നേരത്തെ സംസ്ഥാന സർക്കാരും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. തിയറ്ററുകൾ അടച്ചിടുമെന്ന് പിവിആറും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും വേനലവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾ ഒഴികെയുള്ള മറ്റ് അധ്യയന പരിപാടികളെല്ലാം മാറ്റിവച്ചു. ട്യൂഷൻ സെന്ററുകളും മതപഠന ശാലകൾ അടക്കമുള്ളവയ്ക്കും അവധി ബാധകമാണ്. ഉത്തരവ് തെറ്റിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിവാഹങ്ങളും ലളിതമായി നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. വളരെ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ ആളുകൂടുന്നത് ഒഴിവാക്കാനാണ് സർക്കാർ നിർദേശം.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here