ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് മഹേഷ് പഞ്ചുവിനെ നീക്കി
ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മഹേഷ് പഞ്ചുവിനെ നീക്കാൻ സർക്കാർ തീരുമാനം.
ചെയർമാൻ കമൽ, വൈസ് ചെയർമാൻ ബീനാ പോൾ എന്നിവരുമായുള്ള ഭിന്നതയെ തുടർന്നാണ് നടപടി. മഹേഷ് പഞ്ചുവിന് പകരം അജോയ് ചന്ദ്രൻ പുതിയ സെക്രട്ടറിയാകും.
ചലച്ചിത്ര അക്കാദമിയിൽ ചെയർമാൻ കമൽ വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ എന്നിവരടങ്ങുന്ന വിഭാഗവുമായി സെക്രട്ടറി മഹേഷ് പഞ്ചു ഭിന്നതയിലായിരുന്നു. ചലച്ചിത്ര അക്കാദമിയെ നിരന്തരം കുറ്റപ്പെടുത്തുന്ന മൂവ്‌മെന്റ് ഫോർ ഇന്റിപെന്റന്റ് സിനിമ എന്ന സംഘടന പ്രവർത്തിക്കുന്നത് മഹേഷ് പഞ്ചുവിന്റെ അറിവോടെയെന്ന ആരോപണമാണ് തർക്കങ്ങളിൽ ഒടുവിലത്തേത്. കഴിഞ്ഞ ദിവസം സംഘടന, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ പേരിൽ കോടതിയെ സമീപിച്ചിരുന്നു. കമലും, ബീനാ പോളും വേണ്ടപ്പെട്ടവർക്ക് അവാർഡ് നൽകുന്നുവെന്നായിരുന്നു ആക്ഷേപം. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പിൽ മഹേഷ് പഞ്ചുവിന് വിയോജിപ്പുണ്ടെന്നുള്ള സൂചനകളും പുറത്തു വന്നു.
ഇതോടെ കമൽ ചലച്ചിത്ര അക്കാദമിക്കെതിരെ മഹേഷ് പഞ്ചു അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ടു. ഇതുവരെ ഭിന്നത പുറത്തു വരാതെ പ്രശ്‌നങ്ങൾ ഒതുക്കി തീർത്തിരുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി ഇക്കുറി കടുത്ത നിലപാട് കടുപ്പിച്ചു. ഇതോടെയാണ് മഹേഷ് പഞ്ചുവിന് സ്ഥാനം നഷ്ടമായത്. സാംസ്‌കാരിക വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് മഹേഷ് പഞ്ചു രാജി സന്നദ്ധത അറിയിച്ചു. കൊല്ലം ജില്ല ഇൻഫർമേഷൻ ഓഫീസർ അജോയ് ചന്ദ്രനാണ് പുതിയ സെക്രട്ടറി. അജോയ് ചന്ദ്രൻ നേരത്തെ ചലച്ചിത്ര അക്കാദമിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
Story highlight: Mahesh Punchu removed from the post of Secretary Of film academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here