ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബെന്നി ഗാന്റ്‌സിന്

ഇസ്രയേലില്‍ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് അറബ് ലിസ്റ്റും ഇസ്രായേല്‍ ബെയ്തന്യൂ പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഗാന്റ്‌സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരമൊരുങ്ങിയത്.
ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി സഖ്യനേതാവ് ബെന്നി ഗാന്റ്‌സിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആദ്യ അവസരം നല്‍കുകയാണെന്ന് പ്രസിഡന്റ് റ്യൂവന്‍ റിവ്‌ലിന്‍ ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് റിവ്‌ലിന്റെ പ്രഖ്യാപനമുണ്ടായത്. അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് അറബ് ലിസ്റ്റിന്റെ പിന്തുണയാണ് ബെന്നി ഗാന്റ്‌സിന് നിര്‍ണായകമായത്. തങ്ങളുടെ വോട്ടര്‍മാര്‍ നെതന്യാഹുവിന് അവസരം നല്‍കരുതെന്നാണ് ആവശ്യപ്പെട്ടതെന്ന് സഖ്യ നേതാവ് ആയ്മാന്‍ ഒദേ പറഞ്ഞു. പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ സഖ്യമാണ് ജോയിന്റ് അറബ് ലിസ്റ്റ്. ജോയിന്റ് അറബ് ലിസ്റ്റിന് പുറമെ അവിഗ്ദര്‍ ലിബര്‍മാന്‍ നയിക്കുന്ന ഇസ്രയേല്‍ ബെതെയ്‌ന്യൂ പാര്‍ട്ടിയും ബെന്നി ഗാന്റ്‌സിന് പിന്തുണ പ്രഖ്യാപിച്ചതോടെ 120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 61 പേരുടെ പിന്തുണ ഗാന്റ്‌സ് ഉറപ്പാക്കി.
മാര്‍ച്ച് രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞ് 58 സീറ്റ് മാത്രം നേടാനെ നെതന്യാഹുവിന് കഴിഞ്ഞിരുന്നുള്ളൂ. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരപക്ഷമില്ലാത്തതിനാല്‍ ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബെന്നി ഗാന്റ്‌സ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അത് നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ബെന്യാമിന്‍ നെതന്യാഹുവിന് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
Story Highlights- Benny Gantz, government, Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here