വാളയാർ കേസ്: ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം

വാളയാർ കേസിൽ കീഴ്‌കോടതി വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം. പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണാക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിർദേശം.
Read Also: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം; ജുഡീഷ്യൽ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി
വാളയാർ കേസിൽ തുടരന്വേഷണവും പുനർവിചാരണയും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് സർക്കാർ ഹർജി നൽകിയത്. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയതെന്നും വേണ്ടത്ര തെളിവുകൾ പരിഗണിച്ചിരുന്നില്ലെന്നും സർക്കാർ വാദിച്ചു. നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികൾ രാജ്യം വിടാൻ പോലും സാധ്യതയുണ്ട് എന്നത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയോ ജാമ്യത്തിൽ വിടുകയോ വേണമെന്ന് നിർദേശിച്ചത്. ആറ് പ്രതികൾക്കെതിരെ ബെയിലബിൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് അവധിക്ക് പിരിഞ്ഞ് തുറക്കുമ്പോൾ മേയ് മാസത്തിൽ പരിഗണിക്കും.
അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, വി മധു എന്നിവരെയാണ് വിട്ടയച്ചത്. പ്രതിപ്പട്ടികയിലെ ചേർത്തല സ്വദേശി പ്രദീപ്കുമാറിനെ നേരത്തെ വിട്ടയച്ചിരുന്നു. കേസിൽ ഇനി അവശേഷിക്കുന്നത് പ്രായപൂർത്തിയാകാത്ത ഒരു പ്രതി മാത്രമാണ്. ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. കുട്ടികൾക്കെതിരായ അതിക്രമം, പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്.
valayar rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here