കൊവിഡ് 19: സംസ്ഥാന സർക്കാരിന് വീഴ്ചകൾ ഉണ്ടായി; എങ്കിലും പിന്തുണക്കുന്നു; രമേശ് ചെന്നിത്തല
കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് യുഡിഎഫിൻ്റെ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന സർവകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം സംസ്ഥാന സർക്കാരിന് പിന്തുണ അറിയിച്ചത്.
“കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന നടപടികൾക്ക് യുഡിഎഫ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷേ, ജാഗ്രത ഇല്ലായ്മ പലയിടത്തും ഉണ്ടായിട്ടുണ്ട് എന്നത് ഞങ്ങൾ ചൂണ്ടിക്കാണിച്ചു. കോർഡിനേഷൻ ഇല്ലായ്മയും ഉണ്ട്. അതിൻ്റെ വിശദാംശങ്ങളിലേക്ക് ഈ സന്ദർഭത്തിൽ പോകുന്നില്ല. ഇപ്പോൾ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സന്ദർഭമാണ്.”- അദ്ദേഹം പറഞ്ഞു.
ആരും പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ പറഞ്ഞപ്പോൾ പുറത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും അദേഹം കുറ്റപ്പെടുത്തി. മൂന്നാറും വെള്ളനാടും ശ്രീചിത്രയിലും ഉണ്ടായ സംഭവങ്ങളും കൊല്ലത്തെ ആക്സിഡൻ്റും എല്ലാം പിഴവുകളാണ്. അതൊന്നും ഇപ്പോൾ വലിയ ഇഷ്യൂ ആക്കുന്നില്ല. ഗവണ്മെൻ്റ് ജാഗ്രതയോടെ ഇക്കാര്യത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഹാൻഡ് വാഷ് ചലഞ്ച് താനും എംകെ മുനീറും ചേർന്ന് അസംബ്ലി സമയത്ത് തുടങ്ങിയതാണെന്നും അതിപ്പോൾ കേരളം മുഴുവൻ ഏറ്റെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാൻഡ് സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 21 ആയി. തിരുവനന്തപുരത്തെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 21ലെത്തിയത്.
രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 120 ആയി. മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 120ലെത്തിയത്. 40 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
Story Highlights: we support state government says ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here