വിദേശത്ത് നിന്ന് വരുന്നവർ രജിസ്റ്റർ ചെയ്താൽ 15000 രൂപ പാരിതോഷികം; മുങ്ങുന്നവരെ പിടികൂടാൻ ഒഡീഷ സർക്കാർ

കൊവിഡ് 19 വൈറസ് ബാധ ലോക വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുകയാണ്. വിദേശത്ത് നിന്ന് എത്തുന്നവർ ഐസൊലേഷനിൽ കഴിയണമെന്ന നിർദ്ദേശം പലരും പാലിക്കുന്നുണ്ടെങ്കിലും ചിലർ ഈ നിർദ്ദേശം പാലിക്കാറില്ല. ഇത്തരക്കാരെ പിടികൂടാൻ പുതിയ ഒരു മാർഗം ഒഡീഷ സർക്കാർ കണ്ടെത്തിയിരിക്കുകയാണ്.
വിദേശത്ത് നിന്നെത്തി രജിസ്റ്റർ ചെയ്യുന്നവർക്ക് 15000 രൂപ പാരിതോഷികം നൽകാനാണ് ഒഡീഷ സർക്കാരിൻ്റെ തീരുമാനം. ഇത് വെറുതെ നൽകുന്നതല്ല. 14 ദിവസം സ്വയം ഐസൊലേഷനിൽ കഴിയുന്നതിനായാണ് തുക നൽകുന്നത്. വിദേശത്ത് നിന്ന് എത്തുന്നവര്‍ 104 എന്ന ടോള്‍ ഫ്രീ നമ്പറിലോ ഓണ്‍ലൈന്‍ പോര്‍ട്ടലിലോ (http:/covid19.odisha.gov.in) പേര് രജിസ്റ്റര്‍ ചെയ്യണം. ഒഡീഷയില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ ഇത് ചെയ്തിരിക്കണം. അടിസ്ഥാന വിവരങ്ങളും ഫോണ്‍ നമ്പറും നിര്‍ബന്ധമായും നല്‍കണം. തുടർന്ന് സ്വയം ഐസൊലേഷൻ അനുഷ്ടിക്കണം. വിദേശത്ത് നിന്ന് എത്തിയവർക്കും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ രജിസ്ട്രേഷൻ നടത്താം. മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഏപ്രില്‍ 15 വരെയാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളത്. സാഹചര്യം അനുസരിച്ച് അത് നീട്ടാനുള്ള സാധ്യതയും ഉണ്ട്.
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 125 ആയി ഉയർന്നു. ഇതിൽ ഒരാൾ ഇന്ന് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗം പടരുന്നത് തടയാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here