ടെലികോം കമ്പനികളുടെ കുടിശികയിൽ സാവകാശം തേടി; കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

ടെലികോം കമ്പനികളുടെ കുടിശികയിൽ സാവകാശം തേടിയ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. സമയപരിധി നീട്ടി നൽകാനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അരുൺ മിശ്ര, തങ്ങൾ വിഡ്ഢികളാണോയെന്ന് ചോദിച്ചു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെയും വിമർശിച്ചു.
സ്‌പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിൽ കേന്ദ്രസർക്കാരിന് അടയ്ക്കാനുള്ള 1.47 ലക്ഷം കോടി രൂപ ഈമാസം പതിനേഴിന് മുൻപ് അടയ്ക്കണമെന്നായിരുന്നു ടെലികോം കമ്പനികൾക്കുള്ള സുപ്രിംകോടതിയുടെ അന്ത്യശാസനം.
എന്നാൽ, കുടിശിക തുക വീണ്ടും നിർണയിക്കണമെന്നും ടെലികോം കമ്പനികൾക്ക് ഇരുപത് വർഷം സാവകാശം അനുവദിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ജസ്റ്റിസ് അരുൺ മിശ്ര, കേന്ദ്രസർക്കാരിനെയും ടെലികോം കമ്പനികളെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ആവശ്യം കോടതിയലക്ഷ്യ നടപടി ക്ഷണിച്ചുവരുത്തുന്നതാണ്.
എല്ലാ കമ്പനികളും സുപ്രിംകോടതി ഉത്തരവ് ലംഘിച്ചു. കോടതിയിൽ ചെപ്പടിവിദ്യ കാണിക്കാൻ നോക്കേണ്ട. ആവശ്യമെങ്കിൽ കമ്പനി മാനേജിംഗ് ഡയറക്ടർമാരെ ജയിലിൽ അടയ്ക്കും. മാധ്യമങ്ങൾ ടെലികോം കമ്പനികൾക്ക് വേണ്ടി വാർത്ത നൽകുന്നുവെന്നും വിധിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. വിധിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
Story Highlights- supreme court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here