കൊവിഡ് 19; മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി
കൊവിഡ് 19 സ്ഥിരീകരിച്ച മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി. സാഹചര്യങ്ങൾ വിലയിരുത്താൻ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു. മാഹിയിൽ രോഗം ബാധിച്ച സ്ത്രീയടക്കം രണ്ട് പേർ ആശുപത്രിയിലും 142 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
മാഹിയിൽ ചാലക്കര സ്വദേശിനിയായ അറുപത്തിയെട്ടുകാരിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ്പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവും മാഹിയിലെത്തിയത്.കൊവിഡ് രോഗബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുള്ള യോഗത്തിൽ ഇവർ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലിറങ്ങി മാഹിയിലേക്ക് വരുന്നവരെ പരിശോധിക്കണമെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു.
മാഹി ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും ഉടൻ ഒരുക്കുമെന്നും വി.നാരായണസ്വാമി പറഞ്ഞു.മാഹിയിൽ 15 സംഘങ്ങളായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മാഹിഎം.എൽ.എ, റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത് മാഹിയിൽ മാത്രമാണ്. രോഗം ബാധിച്ച ചാലക്കര സ്വദേശിനിയും അവരുടെ കൂടെയുണ്ടായിരുന്ന മകന്റെ ഭാര്യയുമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചികിത്സിച്ച ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമടക്കം142 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here