മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധി; രാജി പ്രഖ്യാപിച്ച് കമൽനാഥ്

മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി കമൽനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകും. മാധ്യമങ്ങളെ കണ്ടാണ് കമൽനാഥ് ഇക്കാര്യമറിയിച്ചത്.
ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് കമൽനാഥ് ഉന്നയിച്ചത്. ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്തുവെന്ന് കമൽനാഥ് ആരോപിച്ചു. തനിക്കെതിരെ ഗൂഢാലോചന നടത്തി. വഞ്ചകർക്ക് ജനങ്ങൾ മാപ്പ് നൽകില്ലെന്നും കമൽനാഥ് കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്.
ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയർപ്പിച്ച് 22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. രാജിവച്ച 22 എംഎൽഎമാരിൽ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കർ സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്.
story highlights- madhya pradesh, kamal nath, trust vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here