രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 300 കടന്നു
രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 300 കടന്നു. തമിഴ്‌നാട്ടിൽ മൂന്ന് വിദേശികൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാഗ്പൂരിൽ പ്രാദേശിക വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി.
രാജ്യത്ത് 36 മണിക്കൂറിനിടെ നൂറിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 64 പേർക്ക് റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡ്, ന്യൂസിലാൻഡ് സ്വദേശികൾക്കാണ് തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണ്ണാടക, ഹരിയാന കൂടാതെ കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ഇന്ന് കൊവിഡ് 19 റിപ്പോർട്ട് ചെയ്തു.
സാമൂഹ്യ അകലം നിർബന്ധമാകണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. കനിക കപൂർ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തിരുന്ന ദുഷ്യന്ത് സിംഗ്, വസുന്ധര രാജെ സിന്ധ്യ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹി സർക്കാരിന്റെ എല്ലാ വാർത്താസമ്മേളനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി. ഒഡീഷയിൽ അഞ്ച് ജില്ലകളിലും, എട്ടു നഗരങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. പരിശോധനകൾക്കായി സ്വകാര്യ ലാബുകൾ ഉൾപ്പെടെ 111 ലാബുകൾ പ്രവർത്തിക്കും.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അയോധ്യയിലെ രാമ നവമി ആഘോഷം ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പ്രദേശിക വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് കരുതൽ നടപടികൾ ശക്തമാക്കി. ടു പ്ലൈ മാസ്‌കിന് എട്ട് രൂപയും ത്രി പ്ലൈ മാസ്‌കിന് 10 രൂപയുമായി കേന്ദ്ര സർക്കാർ വില നിശ്ചയിച്ചു. 200 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപയാക്കി നിശ്ചയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here