കൊവിഡ് 19; കോഴിക്കോട് ജില്ലയിൽ മത്സ്യലേലത്തിന് കർശന നിയന്ത്രണം

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ മത്സ്യ ലേലത്തിന് കർശന നിയന്ത്രണം. ജില്ലയിലെ ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം എന്നീ മത്സ്യലേല കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങൾ ഹാർബറിൽ പ്രവേശിക്കരുത്. ഇതിനായി ഹാർബർ ഗേറ്റിൽ സംവിധാനമൊരുക്കും. പ്രായമായവരും കുട്ടികളും ഹാർബർ സന്ദർശനം ഒഴിവാക്കേണ്ടതാണ്. മാസ്‌ക്കോ, തൂവാലയോ ധരിക്കാതെ ആരെയും ഹാർബറിൽ പ്രവേശിപ്പിക്കുന്നതല്ല. ചില്ലറ വിൽപന പരസ്യ ലേലമായി നടത്തേണ്ടതാണ്. ഹാർബറിൽ മത്സ്യം വെട്ടി വൃത്തിയാക്കുന്നതും ചെവിയിൽ പറഞ്ഞു ഉറപ്പിക്കുന്ന രഹസ്യ ലേലവും നിരോധിച്ചു.
മാത്രമല്ല, മാർക്കറ്റിലെത്തുന്നവർ ഓരോ മണിക്കൂർ ഇടവിട്ട് കൈകൾ കഴുകി വൃത്തിയാക്കേണ്ടതാണ്. ഹാർബറുകളിലെ അതിഥി തൊഴിലാളികളുടെ വിവരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കും. എല്ലാ മത്സ്യലേല കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Story highlight: Fish bargaining, kozhikkod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here