1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തും: ഇതുവഴി ഹോം ഡെലിവറി നടപ്പിലാക്കും

സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവഴി ഹോം ഡെലിവറി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അരിക്കൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ തന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കൊയ്ത്ത് നടക്കേണ്ട ഘട്ടമാണ്. കൊയ്ത്ത് ഇപ്പോള്‍ തന്നെ നടക്കണം. അതിനാല്‍ അവശ്യസര്‍വീസ് ആയി കാണും. കളക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി കാര്‍ഷികോത്പന്നങ്ങളും നാണ്യവിളകളും ശേഖരിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനമില്ലാത്ത കെട്ടിടങ്ങള്‍ ഏറ്റെടുക്കും. ക്ഷേമപെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്ത് തുടങ്ങും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും വിതരണം ചെയ്യുന്ന മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here