കണ്ണൂർ മെഡിക്കൽ കോളജ് കൊവിഡ് 19 ആശുപത്രിയാക്കും; കാസർഗോഡ് അടിയന്തിര നടപടി: മുഖ്യമന്ത്രി

കണ്ണൂർ മെഡിക്കൽ കോളജ് കൊവിഡ് 19 ആശുപത്രി ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 വൈറസ് ബാധ ഏറ്റവുമധികം പടർന്നു പിടിച്ച കാസർഗോഡ് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ മെഡിക്കൽ കോളജിൽ 200 കിടക്കകളും 40 ഐസിയു കിടക്കകളും ഉണ്ട്. 15 വെൻ്റിലേറ്ററുകളും അവിടെയുണ്ട്. ഇത് കൊവിഡ് 19 ആശുപത്രിയാക്കി മാറ്റും. കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയും ഉടൻ കൊവിഡ് 19 ആശുപത്രിയാക്കും. മെഡിക്കൽ കോളജ് കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചു. മറ്റ് സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കൊവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. അതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.
Story Highlights: cm pinarayi vijayan covid 19 update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here