പഞ്ചാബ് സ്വദേശിയിൽ നിന്ന് വൈറസ് ബാധയേറ്റത് 23 പേർക്ക്; സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേർ; 15 ഗ്രാമങ്ങൾ നിരീക്ഷണത്തിൽ
പഞ്ചാബിൽ കൊറോണ ബാധിച്ച് മരിച്ച വ്യക്തിയിൽ നിന്ന് 23 പേർക്ക് രോഗം പടർന്നതായി സ്ഥിരീകരണം. ഇയാൾ നൂറുകണക്കിന് പേരുമായി സമ്പർക്കം പുലർത്തി. ഇതിന് പിന്നാലെ പ്രദേശത്തെ 15 ഗ്രാമങ്ങൾ നിരീക്ഷണത്തിലാണ്.
ഗുരുദ്വാര പുരോഹിതനായ 70 കാരനാണ് കഴിഞ്ഞ ദിവസം പഞ്ചാബിൽ കൊറോണ ബാധിച്ച് മരിച്ചത്. ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ടാഴ്ചത്തെ പര്യടനം കഴിഞ്ഞ് സംസ്ഥാനത്ത് തിരിച്ചെത്തിയ ഇയാളോട് സെൽഫ് ക്വാറന്റീനിൽ തുടരണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം ലംഘിച്ച് ഇയാൾ പ്രദേശത്തെ നിരവധി പരിപാടികളിൽ പങ്കെടുത്തു.
മാർച്ച് 6ന് ഡൽഹിയിലെത്തിയ ഇയാൾ പഞ്ചാബിലേക്ക് പോയി. അവിടെ അനന്ദ്പൂർ സാഹിബിൽ മാർച്ച് 8 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ചില പരിപാടികൾ പങ്കെടുത്തു. ഇതിന് ശേഷം ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ സ്വവസതിയിലേക്ക് മടങ്ങി.
കൊറോണ പോസിറ്റീവായി ഫലം വരുന്നതിന് മുമ്പ് തന്നെ നൂറിലേറെ പേരുമായി ഇയാൾ സമ്പർക്കം പുലർത്തി. ഇയാളും ഇയാളുടെ രണ്ട് സഹയാത്രികരും ചേർന്ന് 15 ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
ഇയാളുടെ കുടുംബത്തിൽ തന്നെ 14 പേർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ ആരോഗ്യ വിദഗ്ധർ ഓരോ ജില്ലയിലും പോയി ഇയാളുടെ സമ്പർക്കത്തിലേർപ്പെട്ടവരെ തേടിപ്പിടിക്കുകയാണ്. നവൻഷഹർ, മൊഹാലി, അമൃത്സർ, ഹോഷിയാർപുർ, ജലന്ധർ എന്നിവിടങ്ങളിലെ പോസിറ്റീവ് കേസുകൾക്ക് പിന്നിൽ ഇവരെ തന്നെയാണെന്നാണ് സംശയിക്കുന്നത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here