അമിത മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാം
അമിത മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നു എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണം. അതേസമയം, എക്‌സൈസ് കമ്മീഷണറുടെ തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. മദ്യത്തിന് കുറിപ്പടി നല്‍കാനാവില്ലെന്നും തീരുമാനം അശാസ്ത്രീയവും അധാര്‍മികവും ആണെന്നുമാണ് ഐഎംഎ അടക്കമുള്ള സംഘടനകളുടെ വാദം.
മദ്യം കിട്ടാതെയുള്ള ആത്മഹത്യകള്‍ വര്‍ധിച്ചതോടെയാണ് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കുന്ന സാധ്യത സര്‍ക്കാര്‍ തേടിയത്. അമിത മദ്യാസക്തിയുള്ളവര്‍ക്കു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണം. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബിററേജസില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതി നല്‍കും.
എക്‌സൈസ് കമ്മീഷണര്‍ കരട് നിര്‍ദേശം ഉടന്‍ സര്‍ക്കാരിന് നല്‍കും. ഇക്കാര്യത്തില്‍ ആരോഗ്യ – നിയമവകുപ്പുകളുടെ അംഗീകാരവും വേണം. എക്‌സൈസ് തീരുമാനം വന്നതിനു പിന്നാലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമെന്നായിരുന്നു കെജിഎംഒഎയുടെ പ്രതികരണം. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. മദ്യത്തിന് കുറിപ്പടി നല്‍കാനാവില്ലെന്നു ഐഎംഎയും വ്യക്തമാക്കിയിട്ടുണ്ട്. മദ്യാസക്തിക്ക് മരുന്ന് ലഭ്യമാണെന്നും, നടപടി പ്രൊട്ടോക്കോള്‍ ലംഘനമാണെന്നും ഐഎംഎ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here