കാസര്‍ഗോഡ് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും: മുഖ്യമന്ത്രി

കൊവിഡ് 19 രോഗവ്യാപന ഭീഷണി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത് തലത്തില്‍ ആളുകളുടെ വിവരങ്ങള്‍ തയാറാക്കും. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. ചുമയും പനിയുമുള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കാസര്‍ഗോഡ് കൊവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കൊവിഡ് ടെസ്റ്റിംഗിനുള്ള അനുമതി ലഭിച്ചു. മാസ്‌കുകളുടെ കാര്യത്തില്‍ നിലവില്‍ ദൗര്‍ലഭ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി.
പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് ഒരു ലക്ഷത്തി അറുപത്തിമൂവായിരത്തിനൂറ്റിഇരുപത്തിയൊന്‍പത് പേരാണ്.
വീടുകളില്‍ ഒരുലക്ഷത്തി അറുപത്തിരണ്ടായിരത്തി നാനൂറ്റി എഴുപത്തൊന്ന് പേരും ആശുപത്രികളില്‍ 658 പേരും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 163 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here