Advertisement

കൊറോണ വൈറസ് ബാധിച്ച സാമ്പത്തിക വര്‍ഷതുടക്കം

April 1, 2020
Google News 1 minute Read

വാഹന വില്‍പനയിലെ ഇടിവില്‍ തട്ടിയായിരുന്നു ഇന്നത്തെ സാമ്പത്തിക പുതുവര്‍ഷപ്പുലരി പിറന്നത്. ഇതില്‍ 90 ശതമാനം വില്‍പന കുറഞ്ഞ അശോക് ലെയ്‌ലാന്‍ഡ് മുതല്‍ 47 ശതമാനം വില്പനക്കുറവ് നേരിട്ട മാരുതിയെന്ന ജനകീയ കമ്പനി വരെ പെടുന്നു. ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍ വന്ന ദിവസമെന്ന പ്രത്യേകത കൂടിയുണ്ട് . 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇന്ന് മുതല്‍ നിലവിലായി.

ആഭ്യന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ആയ ഐസിആര്‍എ ഇന്ത്യന്‍ കമ്പനികളുടെ ക്രെഡിറ്റ് ക്വാളിറ്റി 2019 – 20 വര്‍ഷത്തില്‍ കുറഞ്ഞതായി രേഖപ്പെടുത്തി. എണ്ണ വിപണിയില്‍ അധിക സ്റ്റോക്ക് മൂലമുള്ള വിലക്കുറവ് ദൃശ്യമായി. പൊതുഗതാഗതം നിയന്ത്രണത്തിലായതോടെ എണ്ണയുടെ സ്റ്റോക്ക് ക്രമാതീതമായി. രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ജിഎസ്‌കെ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഹോര്‍ലിക്സ് ബ്രാന്‍ഡ് വാങ്ങിയെന്നത് സാമ്പത്തിക ലോകത്തെ സന്തോഷിപ്പിച്ച വാര്‍ത്തയായായി. 3045 കോടി രൂപയുടേതായിരുന്നു ഇടപാട്.

ആര്‍ബിഐ പ്രഖ്യാപിച്ച മോറട്ടോറിയം എങ്ങനെ എന്ന് പല ബാങ്കുകളും വ്യക്തമാക്കിയ ദിനം കൂടിയായി ഇന്ന്. മോറട്ടോറിയം കാലാവധിയായ മൂന്ന് മാസത്തെ പലിശ അടുത്ത മൂന്ന് മാസങ്ങളിലെ മുതലിനോട് ചേര്‍ത്ത് ഈടാക്കുമെന്ന് വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ചു. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ് തുടങ്ങി നിരവധി ബാങ്കുകള്‍ മെയില്‍ വഴിയും എസ്എംഎസ് വഴിയും ഇത് ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു. വിശദാംശങ്ങള്‍ ബാങ്കുകളുടെ സൈറ്റില്‍ ലഭ്യമാണ്.

മോറട്ടോറിയം വേണോ വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഇത് ബാങ്ക് പറഞ്ഞിരിക്കുന്ന രീതിയില്‍ എസ്എംഎസ് വഴിയോ ഓണ്‍ലൈന്‍ ആയോ ബാങ്കിനെ അറിയിക്കണം. ഇത് ചെയ്യാത്തവര്‍ക്ക് കടാശ്വാസം കിട്ടില്ല. സ്വര്‍ണപണയമുള്‍പ്പെടെ എല്ലാ ടേം ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്കും ബാങ്കുകള്‍ മോറട്ടോറിയം നല്‍കും. ഒന്നിലേറെ ലോണ്‍ ഉണ്ടെങ്കില്‍ അവയ്ക്കെല്ലാം മോറട്ടോറിയം കിട്ടും. ഇതും ബാങ്കിനെ അറിയിക്കണം. മുതലും പലിശയുമടങ്ങുന്ന ഇഎംഐ മൂന്ന് മാസം അടയ്‌ക്കേണ്ട. എന്നാല്‍ നാലാം മാസം മുതലുള്ള മൂന്നുമാസങ്ങളില്‍ മൂന്നുമാസത്തെ മുടങ്ങിയ പലിശ അടച്ചുതീരാനുള്ള മുതലിനോട് കൂട്ടിയായിരിക്കും ഇഎംഐ കണക്കാക്കുക.

ഇന്ത്യയുടെ ഫോണ്‍ ഉത്പാദനത്തില്‍ നമ്മെ നാലു വര്‍ഷം പിന്നോട്ടടിച്ചു കൊറോണ വൈറസ് എന്ന് റിപ്പോര്‍ട്ടുവന്നതും ഇന്നുതന്നെ. രാജ്യാന്തര വിപണിയിലെ ഇന്ത്യന്‍ പങ്കാളിത്തം കുറഞ്ഞു. ഈ വര്‍ഷം ഇത് ഒന്‍പത് ശതമാനമായി കുറയുമെന്നാണ് പ്രവചനം . മുന്‍പ് 30 കോടി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നതില്‍ എട്ട് ശതമാനം വരെ ഇടിവുണ്ടാകുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു. കാളകളുടെയും കരടികളുടെയും പോരാട്ടമാണ് ഓഹരിവിപണികളില്‍ ദൃശ്യമായത്.

രാജ്യാന്തര വിപണികളിലെ നഷ്ടം ഇന്ത്യന്‍ വിപണികളിലേക്കും വ്യാപിച്ചപ്പോള്‍ നിക്ഷേപകര്‍ നേരിട്ടത് വന്‍ നഷ്ടമാണ്. എല്ലാ മേഖലകളിലെ ഓഹരികളും തകര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്കിംഗ് ഓഹരികള്‍ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. വ്യാപാരമധ്യത്തില്‍ സെന്‍സെക്‌സ് 1400 പോയിന്റ് വരെ ഇടിഞ്ഞപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.68 ലക്ഷം കോടി. സെന്‍സെക്‌സ് 1203 പോയിന്റ് കുറഞ്ഞ് 28265 ലും നിഫ്റ്റി 344 പോയിന്റ് താഴ്ന്ന് 8254 ലും വ്യാപാരം അവസാനിപ്പിച്ചു.

ഫിച്ച് ഐഡിബിഐ ബാങ്കിന്റെ റേറ്റിംഗ് ഔട്‌ലൂക് നെഗറ്റീവ് ആക്കിയത് ഓഹരികള്‍ക്ക് തിരിച്ചടിയായി. സ്റ്റോക്ക് കൂടുതലാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനികളുടെ ഓഹരിവില കുറഞ്ഞു. ജിഡിപി വളര്‍ച്ച കുറഞ്ഞേക്കുമെന്ന പ്രവചനങ്ങളും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ മൂലധനം പിന്‍വലിക്കുന്നതും മാര്‍ച്ചിലെ വാഹന വില്പന കുറഞ്ഞതും എന്‍സിഡികളുടെ പണം കമ്പനികള്‍ വരുന്ന മാസം കൊടുത്തു തീര്‍ക്കണമെന്നതും വിപണിക്ക് തിരിച്ചടിയായി.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here