കർണാടക അതിർത്തി അടച്ചത് മനുഷ്യത്വരഹിത നടപടി; വിമർശിച്ച് കേരള ഹൈക്കോടതി

അതിർത്തി അടച്ച കർണാടകയുടെ നിലപാട് മനുഷ്യത്വരഹിതമെന്ന് കേരള ഹൈക്കോടതി. കൊവിഡ് മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട് ആളുകൾ മരിച്ചാൽ ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു.
വിഷയത്തിൽ നിലപാടറിയിക്കാൻ കർണാടക കൂടുതൽ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. ഇന്ന് അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ ചർച്ചയിലൂടെ തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഇതിനായി കാത്തിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം കാസർഗോഡ് നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതിയെ അറിയിച്ചു. രോഗ ബാധിത പ്രദേശങ്ങളെ വേർതിരിക്കുക മാത്രമാണ് ചെയ്തത്. ഇതിനായാണ് റോഡുകൾ അടച്ചതെന്നും കർണാടക അറിയിച്ചു.
കേരള അതിർത്തിയിൽ 200 മീറ്ററോളം കർണാടക അതിക്രമിച്ചുകയറിയെന്ന് ചൂണ്ടിക്കാട്ടി കേരളമാണ് ഹൈക്കോടതിയെ സമീപിച്ചത്. കർണാടക- കാസർഗോഡ് അതിർത്തിയിലെ പാത്തോർ റോഡാണ് കർണാടക അടച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here