സർക്കാർ നടപടി ബുദ്ധിശൂന്യമെന്ന് തെളിഞ്ഞു; ടിഎൻ പ്രതാപൻ

കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്ന സർക്കാർ നടപടി ബുദ്ധിശൂന്യമെന്ന് തെളിഞ്ഞു എന്ന് തൃശൂർ എംപി ടിഎൻ പ്രതാപൻ. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അദ്ദേഹം സ്വാഗതം ചെയ്തു. ആരോഗ്യപ്രവർത്തകരെ അവഹേളിക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി താൻ സെൽഫ് ക്വാറൻ്റീനിൽ കഴിയുകയാണെന്ന് പ്രതാപൻ പറഞ്ഞു. ആരോഗ്യപ്രവർത്ത്കരുടെ സേവനത്തിന് നമ്മൾ എല്ലാവരും പിന്തുണ നൽകുകയാണ്. ഈ അവസരത്തിൽ ഡോക്ടർമാരുടെയും ലോകാരോഗ്യ സംഘടനയുടെയും നിർദ്ദേശങ്ങളെ അവഗണിച്ച് മരുന്ന് കുറിച്ചു കൊടുക്കുന്നതിന് പകരം ഡോക്ടർമാരോട് മദ്യം കുറിച്ചു കൊടുക്കാൻ ഉത്തരവിട്ടത് ലോകത്ത് കേട്ടുകേൾവിയില്ലാത്ത സംഗതിയാണ്. ഇത് ഡോക്ടർമാരെ അപമാനിക്കലാണ്. മദ്യാസക്തിയുള്ള ആളുകൾ വീടുകളിലേക്കും ആശുപത്രികളിലേക്ക്കും വന്ന് കുറിപ്പിനായി ബഹളം വെക്കാനും സാധ്യതയുണ്ട്. അത്ര ബുദ്ധിശൂന്യമായ ഉത്തരവാണ് സർക്കാർ നടത്തിയിരിക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.
സർക്കാരിനെ വഴി തെറ്റിക്കുന്ന ചില ഉപദേശകരുണ്ട്. പ്രായോഗികമല്ലാത്ത ഉപദേശം നൽകുന്നവർ ഉണ്ട്. അതിൽ വീണു പോകാമോ? ജനങ്ങൾ ഒരുമിച്ച് സർക്കാരിനൊപ്പം നിൽക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കു മുന്നിൽ ശിരസ് നമിക്കേണ്ടതല്ലേ? ഡോക്ടർ സംഘടനയുമായും പ്രതിപക്ഷവുമായൊക്കെ ചർച്ച ചെയ്ത് സർക്കാരിന് തീരുമാനം എടുക്കാമായിരുന്നു. സർക്കാർ വിവേകപൂർവ്വം പ്രവർത്തിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യാസക്തിക്ക് ചികിത്സ നൽകാൻ സംവിധാനങ്ങളുണ്ട്. അത് ഉപയോഗപ്പെടുത്തണം. സംവിധാനത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് നികത്താനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നടപടിക്കെതിരെ ടിഎൻ പ്രതാപൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
Story Highlights: t n prathapan about high court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here