ലോക്ക് ഡൗൺ ലംഘിച്ചാൽ വെടിവച്ചു കൊല്ലും; ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഒരു മാസത്തെ ലോക്ക് ഡൗൺ ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന് ഫിലിപ്പൈൻസ് പ്രസിഡന്റ് റൊഡിഗ്രോ ഡ്യൂട്ടേർടിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് സൈന്യത്തിനും പൊലീസിനും ഉത്തരവ് നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
ഗുരുതരമായ സമയമാണിതെന്നും സർക്കാരിനെ എല്ലാവരും അനുസരിക്കണമെന്നും പ്രസിഡന്റ് റോഡിഗ്രോ പറഞ്ഞു. ആരാണോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അവർക്കുള്ള മുന്നറിയിപ്പാണിതെന്നും വെടിവയ്ക്കൽ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട് പ്രസിഡന്റ് അറിയിച്ചു. ബുധനാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ലോക്ക് ഡൗൺ ലംഘിക്കുന്നവർക്ക് മരണഭയം നൽകി കൊണ്ട് റോഡിഗ്രോ മുന്നറിയിപ്പ് നൽകിയത്. ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരെയും ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ അവരുടെ ജീവൻ അപകടത്തിലാകും. ഇത്തരക്കാരെ വെടിവയ്ക്കാൻ സൈന്യത്തിനും പൊലീസിനും എന്റെ ഉത്തരവ് ഉണ്ടെന്നും ഫിലിപ്പൈൻസ് പ്രസിഡന്റ് അറിയിച്ചു.
ഫിലിപ്പൈൻസിൽ ഇതുവരെ 100 ഓളം പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 2311 പേർക്ക് രോഗം സ്ഥിരികരിച്ചിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ അതീവ കർശനമാക്കാൻ രാജ്യം തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ച്ചയിലേറെയായി ഫിലിപ്പൈൻസ് ലോക്ക് ഡൗണിലാണ്. രാജ്യം സമ്പൂർണ അടച്ചു പൂട്ടലിലേക്ക് പോയതോടെ ജനം ദുരിതത്തിലുമായി. ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് തലസ്ഥാനമായ മനിലയിലെ ക്യൂസോൺ സിറ്റിയിലെ ചേരി നിവാസികൾ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് രംഗത്ത് വന്നത്. സർക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ ആരു ശ്രമിച്ചാലും അവർ പരാജയപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നാണ് പ്രസിഡന്റ് റൊഡിഗ്രോ ഡ്യൂട്ടേർട് ഉറപ്പിച്ചു പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here