ഇതരസംസ്ഥാന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ സർക്കാർ ഉറപ്പാക്കണം : ഹൈക്കോടതി
ഇതരസംസ്ഥാന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പായിപ്പാടും പെരുമ്പാവൂരും തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്. തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നത് കരാറുകാരാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും.
കോവിഡ് കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ ദൈനംദിന ചെലവുകൾ പലയിടത്തും നോക്കുന്നത് കരാറുകാർ തന്നെയാണ്. പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നെന്നും ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ടെന്നും അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു. എന്നാൽ പ്രാഥമിക മേൽനോട്ട ചുമതല മാത്രമാണ് കരാറുകാർക്ക് നൽകിയിരിക്കുന്നത്. കരാറുകാർ വഴിയല്ലാതെ എത്തിയ തൊഴിലാളികൾക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുക എന്നത് ഒരു പ്രശ്‌നം ആണെന്ന് അമിക്കസ് ക്യൂറി കോടതിയെ ധരിപ്പിച്ചു.
ഇതോടെ സാമൂഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹിക അകലം കൊണ്ട് കാര്യം ഇല്ലെന്ന് കോടതി ചൂണ്ടികാട്ടി. ഇവരെ നാട്ടിലേക്കയക്കുക ഇപ്പോൾ പ്രായോഗികമല്ലെന്ന് സർക്കാർ അറിയിച്ചു. താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവരുടെ അവസ്ഥ പരിശോധിക്കുന്നതിനായി ജില്ലാ തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നത് ആലോചിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ ലേബർ ഓഫിസർമാരാണ് കാര്യങ്ങൾ പരിശോധിക്കുന്നത്. ഹർജി ഈ മാസം 17ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Story Highlights- migrant labourers,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here