മാധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി എംഎൽഎ യു പ്രതിഭ

മാധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി എംഎൽഎ യു പ്രതിഭ. മധ്യപ്രവർത്തകരെ അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തിലൊരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചത്. എംഎൽഎയുടെ പരാമർശത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു.
ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് യു പ്രതിഭ എംഎൽഎ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചത്. എന്നാൽ പരാമർശം വിവാദമായതോടെ സിപിഎം ജില്ല നേതൃത്വം എംഎൽഎയെ തള്ളി രംഗത്ത് വന്നു. പ്രതിഭ മാപ്പ് പറയണമെന്ന് യുഡിഎഫ് എംഎൽഎമാരും ആവശ്യപ്പെട്ടു
ഈ സാഹചര്യത്തിലാണ് മാധ്യപ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായത്. മാധ്യപ്രവർത്തകരെ അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തിലൊരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം ഫേസ്ബുക്ക് ലൈവ് പിൻവലിക്കാൻ എംഎൽഎ ഇതുവരെ തയ്യാറായിട്ടില്ല.
യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയ സുഹൃത്തുക്കളെ, ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചു വളർന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ. തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല. എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. വ്യക്തിഹത്യ എന്റെ ശീലമല്ല. എന്നോട് അങ്ങനെ ചെയ്തവരോടും കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ. പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല. ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു. എന്നാൽ സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവർത്തന മേഖലയിലും ഉണ്ടായി. അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ്. ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം. എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാം ലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട്. എനിക്കും ഇത്രയേ പറയാനുള്ളൂ.
Story Highlights: u prathibha mla fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here