മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, കംപ്യൂട്ടര്‍ ഷോപ്പുകള്‍ എന്നിവ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും: മുഖ്യമന്ത്രി
സംസ്ഥാനത്ത് മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, കംപ്യൂട്ടര്‍ സ്‌പെയര്‍പാര്‍ട്‌സ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഷോപ്പുകള്‍ പൂര്‍ണമായി അടച്ചിടുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ഇവ തുറക്കുന്ന കാര്യം ആലോചിക്കും. വാഹനങ്ങള്‍ കേടായാല്‍ റിപ്പയര്‍ ചെയ്യാന്‍ നിലവില്‍ പ്രയാസമുണ്ട്. അതിനാല്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് 81.45 ശതമാനത്തിലധികം പേര്‍ ഇതിനകം സൗജന്യ റേഷന്‍ വാങ്ങിയിട്ടുണ്ട്. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നത് ആദ്യമായാണ്. ഇതിനായി പ്രയത്‌നിച്ച സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, റേഷന്‍ വ്യാപാരികള്‍, തൊഴിലാളികള്‍ അടക്കമുള്ള മറ്റ് വിഭാഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷനുമായി ബന്ധപ്പെട്ട് അപൂര്‍വമായാണ് ചില പരാതികള്‍ ഉയര്‍ന്ന് വന്നത്. ചിലര്‍ ബോധപൂര്‍വമായി റേഷന്‍ മോശമാണെന്ന് അടക്കം പ്രചാരണവും നടത്തി. എന്നാല്‍ സമൂഹം ആദരിക്കുന്ന ചിലര്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അവരുടെ അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. നടന്‍ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം ഇതിന്റെ ഉദാഹരണമാണ്. റേഷന്‍ കടകളില്‍ ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഒരു പരാതി ഉയര്‍ന്നത് ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ലെന്നതാണ്. ആ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here