ഇതര സംസ്ഥാന തൊഴിലാളികളുടെ വേതന കാര്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മിനിമം വേതനം അനുവദിക്കണമെന്ന ആവശ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി. സർക്കാർ നടപടികളിൽ അടുത്ത രണ്ടാഴ്ച്ചത്തേക്ക് ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന പൊതുതാൽപര്യ ഹർജിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. അഭയകേന്ദ്രങ്ങളിൽ ഭക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഇപ്പോൾ പണം നൽകേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി.
നാല് ലക്ഷം പേർ രാജ്യത്തെ വിവിധ അഭയകേന്ദ്രങ്ങളിലായി കഴിയുന്നു. സാമൂഹ്യ അകലം എന്ന നിർദേശത്തെ പരിഹസിക്കുന്നതാണിത്. ഭക്ഷണം മാത്രമല്ല, കുടുംബാംഗങ്ങളെ വീട്ടിലേക്ക് അയക്കാൻ പണവും ആവശ്യമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കോടതിക്ക് ഈഘട്ടത്തിൽ നയം രൂപീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. ആവശ്യമെങ്കിൽ സർക്കാരിനോട് ഹെൽപ് ലൈൻ ആരംഭിക്കാൻ ആവശ്യപ്പെടാം. അടുത്ത തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, കേന്ദ്രസർക്കാരിന്റെ മറുപടി വായിച്ചുനോക്കാൻ പ്രശാന്ത് ഭൂഷണ് നിർദേശം നൽകി.
Story highlight: Supreme Court without interference with wages of other state workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here