അടച്ചിട്ടിട്ട് ഒരു മാസം; ലക്ഷങ്ങളുടെ നഷ്ടം: വൈദ്യുതി നിരക്കിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ
കൊറോണ ഭീതിയെ തുടർന്ന് തീയറ്ററുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഫിലിം ചേംബർ കത്തയച്ചു. മിനിമം തുക ഒഴിവാക്കേണമെന്നാണ് ആവശ്യം. ലോക്ക് ഡൗണിനു മുന്‍പ് മാര്‍ച്ച് 10നാണ് തീയറ്ററുകള്‍ അടച്ചത്. ഒരുമാസം പൂർത്തിയാകുമ്പോൾ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായും കത്തിൽ സൂചിപ്പിക്കുന്നു. വൈദ്യുതിയുടെ മാര്‍ച്ച് മാസത്തെ ബില്‍ മിക്കവാറും തീയറ്ററുകളില്‍ ലഭിച്ചു കഴിഞ്ഞു. തുക അടയ്ക്കേണ്ട അവസാന തിയതിയില്‍ ഇളവ് അനുവദിച്ചു കിട്ടണമെന്നും ആവശ്യപ്പെടുന്നുണ്ട്.
രാത്രിയില്‍ സുരക്ഷയ്ക്ക് ആവശ്യമായ ലൈറ്റുകള്‍, ഡിജിറ്റല്‍ സിനിമാ പ്രൊജക്ടറുകള്‍, യുപിഎസുകള്‍ എന്നിവയ്ക്ക് ചിലവ് വരുന്ന വൈദ്യുതി യൂണിറ്റ് ഉള്‍പ്പെടെ ഒരു തീയറ്ററിന് ദിനം പ്രതി പത്തു യുണിറ്റില്‍ താഴെ മാത്രമാണ് വൈദ്യുതി ഉപയോഗം. അപ്പോഴും മിനിമം തുകയ്ക്ക് മാറ്റം വരുന്നില്ല. ലോക്ക് ഡൗൺ കാലയളവിൽ ഫിക്സഡ് ചാര്‍ജ്ജ് കൂടി കൂട്ടുമ്പോള്‍ ലക്ഷക്കണക്കിനു വരുന്ന തുകയുടെ നഷ്ടം സംഭവിക്കുന്നതിനാൽ പ്രതിസന്ധിയിലാണെന്നും ഫിലിം ചേംബർ അയച്ച കത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ, തീയേറ്ററുകൾ അടച്ച സാഹചര്യത്തിൽ വായ്പകൾക്ക് ഇളവ് അനുവദിക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി ബിൽ, വിനോദ നികുതി, കെട്ടിട നികുതി എന്നിവ അടക്കാൻ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നും ഫിലിം ചേംബർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തീയേറ്ററുകൾ അടച്ച പശ്ചാത്തലത്തിൽ സിനിമാ വ്യവസായം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മുഖ്യമന്ത്രിക്ക് ഇളവ് ആവശ്യപ്പെട്ട് നേരിട്ട് കത്തെഴുതുന്നതെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.
Story Highlights: film chamber letter to state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here